2009, മേയ് 12, ചൊവ്വാഴ്ച

അപ്പുവും ദൊപ്പുവും – 3 (Assignment Second Year)

അപ്പു തന്‍റെ assignment എല്ലാം തനിയെ എഴുതുമായിരുന്നു.

എന്നാല്‍ ദൊപ്പു assignment ജൂനിയര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് എഴുതിച്ചിരുന്നത്.

ഒരിക്കല്‍ പരീക്ഷക്ക്‌ വന്ന പത്ത് മാര്‍ക്കിന്‍റെ മൂന്നു എസ്സേകളും assignment topic-ഇല്‍ നിന്നാണ് വന്നത്.
തന്‍റെ assignment തനിയെ എഴുതിയിരുന്ന അപ്പുവിനു എല്ലാം നന്നായി എഴുതാനായി. എന്നാല്‍ മടിയനായ ദൊപ്പുവിനു ഒന്ന് പോലും എഴുതാനായില്ല. അങ്ങനെ ദൊപ്പു പരീക്ഷയില്‍ തോറ്റു പോയി.

ps: ദൊപ്പു അന്നു തുണ്ട് വച്ചിരുന്നില്ല..

അപ്പുവും ദൊപ്പുവും – 2 (Suppli)

അപ്പുവിനും ദോപ്പുവിനും പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ അവരുടെ ചേട്ടന്‍ ബിപ്പു അവരെ ഉപദേശിച്ചു "അപ്പു, ദൊപ്പു.. നിങ്ങള്‍ നന്നായി പഠിക്കണം.. suppli ആയാല്‍ വലിയ മെനക്കേടാണ്.."

അപ്പു ചേട്ടന്‍റെ ഉപദേശം കേട്ട് നന്നായി പഠിച്ചു എല്ലാ പരീക്ഷയും പാസായി.

എന്നാല്‍ അഹങ്കാരിയായ ദൊപ്പു കരുതി "എല്ലാ സെമസ്ടറിലും suppli ആയ ബിപ്പുചേട്ടന്‍റെ ഉപദേശം ഞാന്‍ എന്തിനാ കേള്‍ക്കുന്നത്". ഇങ്ങനെ കരുതിയ ദൊപ്പു ഉഴപ്പി നടന്നു പരീക്ഷയെല്ലാം തോല്‍ക്കുകയും ചെയ്തു.

അടുത്ത സെമസ്ടറിലെ റെഗുലര്‍ പരീക്ഷയെല്ലാം കഴിഞ്ഞ അപ്പു കൂട്ടുകാരോടൊത്ത് സിനിമയ്ക്ക് പോയി.
എന്നാല്‍ suppli ഉണ്ടായിരുന്ന ദോപ്പുവിനു വിഷമത്തോടെ നോക്കി ഇരിക്കാനേ കഴിഞ്ഞൊള്ളൂ....

അപ്പുവും ദൊപ്പുവും – 1 (Assignment)

ഒരിക്കല്‍ അപ്പുവിന്റെയും ദോപ്പുവിന്റെയും കോളേജിലെ സര്‍ അവര്‍ക്കൊരു assignment എഴുതാന്‍ കൊടുത്തു.

പരിശ്രമശാലിയായ അപ്പു ലൈബ്രറിയില്‍ പോയി പുസ്തകങ്ങള്‍ നോക്കിയും ഇന്‍റര്‍നെറ്റില്‍ പരതിയും മറ്റും കഷ്ടപ്പെട്ട് assignment എഴുതി തീര്‍ത്തു.

എന്നാല്‍ മടിയനായ ദൊപ്പു അപ്പുവിന്‍റെ assignment വാങ്ങി അതേപടി പകര്‍ത്തി എഴുതി.

സര്‍ assignment correct ചെയ്തു തിരികെ കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും assignment-ഉം കിട്ടി മാര്‍ക്കും കിട്ടി. ദോപ്പുവിനു മാത്രം assignment തിരികെ കിട്ടിയില്ല. അന്വേഷിച്ചപ്പോളാണ് മനസ്സിലായത്‌ മടിയനായ ദൊപ്പു അപ്പുവിന്‍റെ assignment പകര്‍ത്തുന്ന വഴിക്ക് അപ്പുവിന്‍റെ പേരും റോള്‍ നമ്പറും കൂടി അറിയാതെ പകര്‍ത്തിയിരുന്നു.
അതോടെ ദൊപ്പു തീരുമാനിച്ചു ഇനി ഒരിക്കലും assignment -ഇന്‍റെ ഫ്രണ്ട് പേജ് കോപ്പി അടിക്കില്ലെന്ന്..

അപ്പുവും ദൊപ്പുവും – Intro

എന്‍റെ രണ്ടു വയസ്സുള്ള അനന്തരവന് ചേച്ചി പറഞ്ഞുകൊടുക്കുന്ന ഗുണപാഠകഥകളാണ് അപ്പുവും ദൊപ്പുവും.

അപ്പു നല്ലവനും, അനുസരണയുള്ളവനും, പരിശ്രമശാലിയുമായ ഒരു കുട്ടിയാണ്.
എന്നാല്‍ ദോപ്പുവാണെങ്കിലോ വികൃതിയും, അനുസരണ ഇല്ലാത്തവനും, അലസനുമാണ്.

ഈ കഥകള്‍ കുറച്ചു മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി മാറ്റി എഴുതാന്‍ ശ്രമിക്കുകയാണ് ഇവിടെ.

2009, ഏപ്രിൽ 8, ബുധനാഴ്‌ച

എന്‍റെ തല

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്‍റെ കഴുത്തിനു മുകളില്‍ ഉള്ളതാണ് എന്‍റെ തല. തലവേദനയായും, മുടികൊഴിച്ചില്‍ ആയും, താരനായും മറ്റും ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുന്ടെന്കിലും ഞാന്‍ എന്‍റെ തലയെ സ്നേഹിക്കുന്നു.
പല രീതിയില്‍ ചീകിയ മുടി കൊണ്ട് പലരെയും അമ്പരപ്പിക്കാന്‍ എന്നെ സഹായിച്ചത് എന്‍റെ തലയാണ്. അരിയര്‍ ആയി കിടന്ന പേപ്പറുകള്‍ എല്ലാം ഒറ്റയടിക്ക് പോക്കാന്‍ എന്നെ സഹായിച്ചതും ഈ തല തന്നെ. ദുഃഖം വരുമ്പോള്‍ തലയിലടിക്കാനും, കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ തല ചൊറിയാനും, fustration വരുമ്പോള്‍ മുടി വലിച്ചു പറിക്കാനും ഈ തല തന്നെയാണ് എന്നെ സഹായിക്കുന്നത്.
എല്ലാ മാസവും ഓരോ മുടി വെട്ടല്‍ സെഷനും, ഓയില്‍ മസാജും ഞാന്‍ എന്‍റെ തലയ്ക്കു കൊടുക്കാറുണ്ട്. പോരാത്തതിന് ഷാമ്പൂ, ഹെയര്‍ ജെല്‍ തുടങ്ങിയ വസ്തുക്കളാല്‍ ഞാന്‍ എന്‍റെ തലയെ മനോഹരമായി സൂക്ഷിക്കാറുണ്ട്.
ഇത്ര നാളും ഞാന്‍ കരുതിയിരുന്നത് എന്‍റെ തലയെ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ഞാന്‍ ആണെന്നായിരുന്നു. പക്ഷെ ഇന്നുണ്ടായ ഒരു സംഭവം അതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു.

ആ സംഭവം ഞാന്‍ ഇവിടെ വിവരിക്കാം.
ഞാനും എന്‍റെ സുഹൃത്തും ബൈക്കില്‍ ഒരിടത്തേക്ക് പോകുകയായിരുന്നു. വഴിയില്‍ ഞങ്ങളെ തടഞ്ഞ ഒരു ട്രാഫിക് പോലീസുകാരന്‍ "Riding without helmet" എന്ന ചാര്‍ജില്‍ എനിക്ക് നൂറു രൂപ പെറ്റി അടച്ചു.
അപ്പോളാണ് എനിക്ക് മനസ്സിലായത്‌ എന്നെക്കാള്‍ അധികം എന്‍റെ തലയെ സ്നേഹിക്കുന്നത് സര്‍ക്കാര്‍ ആണെന്ന്.
ചിലപ്പോള്‍ എന്‍റെ പോസ്സെസീവ്നെസ്സ് ആയിരിക്കാം. പക്ഷെ എന്നേക്കാള്‍ അധികം എന്‍റെ തലയെ മറ്റാരെങ്കിലും സ്നേഹിക്കുന്നത് എനിക്കിഷ്ടമില്ല. എന്തെന്നാല്‍ അതെന്റെ സ്വന്തം, എന്‍റെ "മാത്രം" തല ആകുന്നു.
മറ്റാര്‍ക്കും ഉപദ്രവമില്ലാതെ ബൈക്കില്‍ പോകുന്ന ഒരാള്‍ അയാളുടെ സ്വന്തം സുരക്ഷിതത്ത്വം ഉറപ്പു വരുത്തിയില്ല എന്നത് കൊണ്ട് അയാളെ ശിക്ഷിക്കുന്നത് ശരിയാണോ? അത് വ്യക്തിസ്വാതന്ത്ര്യത്തിലെക്കുള്ള കടന്നുകയറ്റം അല്ലെ? ജനങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ ഒരാള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത അല്ലെങ്കില്‍ താത്പര്യപ്പെടാത്ത ഒരു സുരക്ഷ ഉപകരണം അയാളില്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീക്കരിക്കാനാവില്ല.
ഒരാളുടെ ശരീരവും, ജീവനും, ജീവിതവും അയാളുടെ മാത്രമാണ്. അതങ്ങനെ തന്നെ ആയിരിക്കണം. മറ്റൊരാള്‍ക്ക് ഉപദ്രവമുണ്ടാക്കാതെ അതെങ്ങനെ ഉപയോഗിക്കാനും അയാള്‍ക്കവകാശം ഉണ്ടായിരിക്കണം. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കണോ, തനിക്കാവശ്യമില്ലാത്ത സുരക്ഷാ ഉപകരണം ഉപയോഗിക്കാനോ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കരുത്.

വാല്‍ക്കഷണം: എന്നെ പെറ്റി അടിച്ച പോലീസുകാരനോട് എനിക്ക് യാതൊരു വിരോധവും ഇല്ല. അയാള്‍ അയാളുടെ ജോലി വൃത്തിയായി ചെയ്തു. അതിന് അയാളെ നിര്‍ബന്ധിതനാക്കിയ system, അതിനോടേ എനിക്ക് പരാതി ഉള്ളു.

അഞ്ഞൂറ് രൂപ പോയ വഴി.

ഞാന്‍ കൊടുത്ത ഒരു കൈക്കൂലിയെ പറ്റി എഴുതാനാണ് ഞാന്‍ ഈ പോസ്റ്റ് തുടങ്ങിയത്. ടൈപ്പിങ് മുഴുവന്‍ കഴിയുകയും ചെയ്തു. പിന്നെയാണ് ഞാന്‍ ഓര്‍ത്തത്‌. കൈക്കൂലി വാങ്ങിയ ആളുടെ അത്ര തന്നെ കുറ്റക്കരനാണ് കൊടുത്ത ഞാനും. മാത്രമല്ല അയാള്‍ ബലം പ്രയോഗിച്ച് എന്‍റെ കൈയ്യില്‍ നിന്ന് വാങ്ങിയതുമല്ല. അത് കൊണ്ട് ഞാന്‍ ഈ പോസ്റ്റിനെ വഴിയില്‍ ഉപേക്ഷിക്കുന്നു... ഗുഡ് ബൈ...

2009, മാർച്ച് 31, ചൊവ്വാഴ്ച

പ്ലസ് ടു പ്രണയം

എഞ്ചിനീയറിങ് മൂന്നാം കൊല്ലം.. അസ്സൈന്‍മെന്‍റ്, സെമിനാര്‍, സര്‍വ്വേ ക്യാമ്പ് അങ്ങനെ നിന്ന് തിരിയാന്‍ നേരമില്ല. അപ്പോളാണ് കസിന്‍റെ കല്യാണം വരുന്നത്.. "ഞാനൊന്നും വരുന്നില്ല" ഞാന്‍ അമ്മയോട് പറഞ്ഞു.. "എടാ നീ വരണം.. എന്നാലേ നിന്നെ ആള്‍ക്കാര്‍ ഒക്കെ കാണൂ..ഇല്ലെങ്കില്‍ കല്യാണം ഒക്കെ എങ്ങനെ വരും" അമ്മ എന്നോട് പറഞ്ഞു.

എങ്കില്‍ ശരി പോയിക്കളയാം..

അങ്ങനെ കല്യാണദിനം വന്നെത്തി.. പീറ്റര്‍ ഇംഗ്ലണ്ട് ഷര്‍ട്ടും, ഇന്‍ഡിഗോ നേഷന്‍ പാന്‍റ്സും ഒക്കെ ഇട്ടു, മുഖത്ത് ഫെയര്‍ ആന്‍ഡ് ലൗലിയും തേച്ചു സുന്ദരനായി ഞാന്‍ കല്യാണത്തിനു ചെന്നു.

പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം വെളിയില്‍ ഇറങ്ങിയപ്പോള്‍ ആണ് ഞാന്‍ ആ മുഖം ശ്രദ്ധിച്ചത്.

ഇനി ഫ്ലാഷ് ബാക്ക് ശൂം...

പതിനൊന്നാം ക്ലാസ്... എ.സി.എസ് കോച്ചിംഗ് സെന്‍റെറിലെ എന്ട്രന്‍സ് കോച്ചിംഗ് ദിനങ്ങള്‍. തോമസ് സാറിന്‍റെ ഫിസിക്സ് ക്ലാസ്സിലെ ആദ്യത്തെ പരീക്ഷ എഴുതാന്‍ തയ്യാറായി ഇരിക്കുമ്പോളാണ് വാതിലിനരികില്‍ ഞാന്‍ അവളെ കാണുന്നത്.

പുതിയ കുട്ടി…

അവളെ കണ്ട മാത്രയില്‍ ആയിരം മാലാഖമാര്‍ എനിക്ക് ചുറ്റും നിന്ന് പാടി.

"ആഹഹാ... ഇവള്‍ നിന്‍റെ പെണ്ണ്
ആഹഹാ.. ഇവള്‍ നിന്‍റെ സ്വന്തം.
ഓഹോഹോ.. ഇവള്‍ എന്നും നിന്‍റെ മാത്രം..."

എത്ര സുഖകരമായിരുന്നു ആ നിമിഷം. തലയില്‍ ഒരു വെള്ളിടി വെട്ടിയതിന്റെ സുഖം.

പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കാണാനായി മാത്രമായിരുന്നു ഞാന്‍ ക്ലാസ്സില്‍ പോയിരുന്നത്..

അവളുടെ പേര് കണ്ടു പിടിക്കണം. അതിനെന്താ ഒരു വഴി?? എന്‍റെ ബുദ്ധിയില്‍ തെളിയാത്ത വഴികളുണ്ടോ.. സര്‍ അറ്റന്റന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. കുറച്ചു തവണ മിസ്സ് ആയെങ്കിലും ഇരുപത്തി രണ്ടാം ദിവസം അവളുടെ പേര് കണ്ടു പിടിച്ചു.

"മേഘ"

ആഹ... എത്ര സുന്ദരമായ പേര്. മനസ്സില്‍ ഒരു കുളിര്‍ മഴ പെയ്തത് പോലെ..

ഇനി അടുത്ത നടപടിയായി എന്‍റെ പ്രേമം അവളെ അറിയിക്കണം. അതിനെന്താ ഒരു മാര്‍ഗം??

പല വഴികള്‍ ഞാന്‍ ചിന്തിച്ചു.

പ്രേമലേഖനം എഴുതി ബുക്കിന്‍റെ ഇടയില്‍ വച്ചാലോ.. ഏയ് അത് വേണ്ട.. വീട്ടില്‍ കണ്ടാല്‍ കലിപ്പാകും..

കൂട്ടുകാരനെ കൊണ്ട് പറയിച്ചാലോ.. ഏയ്.. ഞാന്‍ ധൈര്യം ഇലാത്തവനാണെന്നു കരുതും..

നേരിട്ട് പറയുക തന്നെ നല്ല വഴി..

അങ്ങനെ അതിനു വേണ്ടി ഞാന്‍ തയ്യാറെടുത്തു. അടുത്ത ദിവസം അവളെ കണ്ടു. ഞാന്‍ അവളുടെ മുന്നില്‍ ചെന്നു. പക്ഷെ ഞാന്‍ ഒന്നും പറഞ്ഞില്ല.. ഇത് രണ്ടു മൂന്നു ദിവസം തുടര്‍ന്നു. പ്രശ്നം എന്‍റേതല്ല.

അവളെ കാണുമ്പോള്‍ എന്‍റെ ശ്വാസം നില്‍ക്കും, ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും, തൊണ്ട വരളും. അത്ര സുന്ദരി ആയിരുന്നു അവള്‍.

അങ്ങനെ ഒന്നും സംഭവിക്കാതെ സംബവബഹുലമായ ആ വര്‍ഷം കഴിഞ്ഞു പോയി…


ഫ്ലാഷ് ബാക്ക് ഇവിടെ അവസാനിക്കുന്നു. ശൂം...

അവള്‍.. ആ ഭൂലോക സുന്ദരി.. ഒരിക്കല്‍ കൂടി എന്‍റെ മുന്നില്‍..

എന്‍റെ തൊണ്ട വരളാന്‍ തുടങ്ങി.
ഞാന്‍ എന്നോട് തന്നെ പറഞ്ഞു, "ഇതല്ല മിണ്ടാതെ നില്‍ക്കാനുള്ള സമയം. ഇത് ദൈവം നിനക്ക് തന്ന രണ്ടാം ഊഴം ആണ്. പോകൂ.. പോയി മുട്ടൂ.."

ഞാന്‍ ഒരു ദീര്‍ഖശ്വാസം എടുത്തു അവളുടെ മുന്നിലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു,

"ഹായ്.. കുട്ടി എ.സി.എസില്‍ പഠിച്ചിരുന്ന മേഘയല്ലേ?”
"അതെ"
"എന്നെ ഓര്‍മ്മയുണ്ടോ? ഞാനും അവിടെ പഠിച്ചിരുന്നതാ.. പേര് മാത്യു."
"ഹാ എനിക്കറിയാം.. ഇയാള്‍ അന്നൊന്നും എന്നോട് സംസാരിക്കാറേ ഇല്ലാരുന്നല്ലോ."

അമ്പടി കള്ളീ.. അപ്പോള്‍ നിനക്കും എന്നോട് സംസാരിക്കണം എന്നുടായിരുന്നു അല്ലെ.. ഗൊച്ചു ഗള്ളി..

ഞാന്‍ പറഞ്ഞു "ഞാന്‍ അന്നൊരു അന്തര്‍മുഖന്‍ ആയിരുന്നു,,"

"എനിക്ക് അങ്ങനത്തെ ആളുകളെ വളരെ ഇഷ്ടമാണ്" അവള്‍ പറഞ്ഞു..

ഈശ്വരാ.. പോസ്റ്റിനു തൊട്ടടുത്ത്‌ വരെ എത്തിയല്ലോ.. ഇനി ഗോള്‍ അടിച്ചാല്‍ മതി. മനസ്സ് തുറക്കാന്‍ പറ്റിയ സമയം.

ഞാന്‍ എന്‍റെ മനസ്സ് തുറക്കാന്‍ വേണ്ടി വായ തുറക്കുന്നതിനു മുന്പ് അവള്‍ അടുത്ത് നില്‍ക്കുന്ന ആളെ കാട്ടികൊണ്ട് പറഞ്ഞു "ഇതും ഒരു അന്തര്‍മുഖനാണ്.. എന്‍റെ ഹസ്ബന്‍ട് ജിനു. ദുബായില്‍ വര്‍ക്ക് ചെയ്യുവാ.. ഞങ്ങള്‍ ഈ മാര്യേജ്-ഇന് വേണ്ടി വന്നതാ.."

"ഹലോ" ആ സുമുഖന്‍ പറഞ്ഞു.
"ഹലോ.. എന്നെ ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു.."

തുറക്കുന്നതിനു മുന്‍പേ തകര്‍ന്ന മനസ്സും വാരിപ്പിടിച്ചു ഞാന്‍ അവിടെ നിന്ന് വലിഞ്ഞു..

ശ്രദ്ധിക്കൂ..ഈ കഥയിലെ പേരുകള്‍ ഒന്നും ശരിയായിട്ടുള്ളതല്ല, എന്റെ പേര്‍ ഒഴിച്ച്.

2009, മാർച്ച് 24, ചൊവ്വാഴ്ച

വനമാല

ഒരു പ്രഭാതത്തിന്‍റെ ഉന്‍മേഷമായോ, ഉച്ചസൂര്യന്‍റെ തേജസ്സയോ, ഒരിളം കാറ്റ് വൈകുന്നേരങ്ങളില്‍ കൊണ്ടു വരുന്ന പ്രസന്നതയായോ, ഒരു നിലാവിന്‍റെ കുളിരായോ അവളെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ എന്‍റെ ഒരു ദിനം തുടങ്ങുന്നതും നീങ്ങുന്നതും അവസാനിക്കുന്നതും അവളിലൂടെ ആയിരുന്നു.

പകല്‍ മുഴുവന്‍ എന്‍റെ പേന എഴുതുന്നത് അവളുടെ പേരായിരുന്നു. രാവുകളില്‍ എന്‍റെ പുതപ്പ് അവളായി മാറി എന്‍റെ കിന്നാരം കേട്ട് പുഞ്ചിരി പൊഴിക്കുമായിരുന്നു.

ഞാന്‍ ഒരു പന്ത്രണ്ടാം ക്ലാസുകാരനെ പോലെ തോന്നിക്കുകയാണെങ്കില്‍ ക്ഷമിക്കുക. ആ ദിനങ്ങളിലൂടെ മനസ്സ് കൊണ്ട് കടന്നു പോകുകയാണ് ഞാന്‍ ഇപ്പോള്‍.

ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ എല്ലാം മനസ്സില്‍ ഓരോ സുന്ദരികളും. എന്‍റെ മനസ്സില്‍ കയറിക്കൂടിയതിവള്‍ ആയിരുന്നു, എതിര്‍ വശത്തുള്ള കെട്ടിടത്തിലെ വെളുത്തു മെലിഞ്ഞ സുന്ദരി.

ഇടവേളകളില്‍ അവള്‍ വരാന്തയില്‍ വന്നു നില്‍ക്കുമ്പോള്‍ ഹാജര്‍ രേഖപ്പെടുത്താന്‍ എന്ന പോലെ ഇപ്പുറത്തെ വരാന്തയില്‍ ഞാനും പ്രത്യക്ഷപ്പെടുമായിരുന്നു.

അവള്‍ വന്നാലുടനെ എന്‍റെ കൂട്ടുകാര്‍ എന്നോട് പറയും "വന്നല്ലോ വനമാല..!!!". അങ്ങനെ ഞങ്ങള്‍ അവളെ വനമാല എന്ന് വിളിക്കാന്‍ തുടങ്ങി.

എല്ലാ ഇന്ടെര്‍വലിലും ഞാന്‍ അവളെ നോക്കി നില്‍ക്കുന്നത് അവളും ശ്രദ്ധ്ചിട്ടുണ്ടെന്നു തോന്നുന്നു. അവള്‍ ഇടയ്ക്കു വളരെ മനോഹരമായ ഒരു നോട്ടം എനിക്ക് സമ്മാനിക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ ഉച്ചക്ക് അവള്‍ വീട്ടില്‍ പോയി ഊണ് കഴിച്ചിട്ട് വരുമ്പോള്‍ ഞാന്‍ അവളെ കാണാറുണ്ട്. അപ്പോള്‍ അവളുടെ ചുണ്ടില്‍ പൊട്ടി വിടരുന്ന പുഞ്ചിരി പുറത്ത് കാണിക്കണോ വേണ്ടയോ എന്ന സംശയത്തെയും ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു.

അവളെ കാണുമ്പോള്‍ എല്ലാം വിജയ് യേശുദാസ് എന്‍റെ മനസ്സിലിരുന്നു പാടുമായിരുന്നു,

"വെള്ളതുമ്പപ്പൂ പറിക്കാന്‍
തോട്ടുവക്കില്‍ പോകുമ്പൊള്‍
നാട്ടുമാവിന്‍ ചോട്ടില്‍ വച്ചെന്‍റെ
മനസ്സ് ചോദിച്ച പെണ്ണാളെ
കാശിതെറ്റി പറച്ചരച്ചിട്ടു
മിഴി മിനുക്കുവതെന്തേ നീ
അതിനകത്തൊളിച്ചിരിക്കണ
കറുത്ത കാക്കക്കണ്ണാട്ടാനോ"

അല്ലെങ്കില്‍ വിജയ് യേശുദാസിന്‍റെ ജോലി ഞാന്‍ ഏറ്റെടുത്തിട്ട് ഞാന്‍ തന്നെ മൂളുമായിരുന്നു, പക്ഷെ അവള്‍ കേള്‍ക്കാത്ത വണ്ണം. ഞാന്‍ ഒരു പൂവാലന്‍ ആണെന്ന് അവള്‍ ധരിച്ചാലോ..

ഒരിക്കല്‍ എന്‍റെ സുഹൃത്ത് സൂരജ് എന്നോട് പറഞ്ഞു "എടാ അവള്‍ക്കു നിന്നോട് എന്തോ.. ഒരിത് ഉണ്ടെന്നു തോന്നുന്നു."

"എന്തുണ്ടെന്ന്?" ഞാന്‍ ചോദിച്ചു.

"നിന്നെ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം ശ്രദ്ധിച്ചില്ലേ.. അവളെ കാണുമ്പോള്‍ നിനക്കുണ്ടാകുന്ന അതേ ഭാവമാണ് അവളുടെ മുഖത്തും"

"എടാ അവള്‍ക്കു എന്നെ ഇഷ്ടമാണോ എന്ന് ഞാന്‍ എങ്ങനാ ഒന്നറിയുക?" ഞാന്‍ ചോദിച്ചു.

സൂരജ് ഒന്നാലോചിച്ചിട്ട് പറഞ്ഞു "നമ്മള്‍ കെമിസ്ട്രി ലാബില്‍ പോകുമ്പൊള്‍ അവള്‍ അവിടെ നില്‍ക്കുന്നത് കാണാറുണ്ടല്ലോ.. അപ്പോള്‍ നീ നൈസ് ആയിട്ട് ഒരു പേപ്പര്‍ ഡ്രോപ്പ് ചെയ്യണം, എന്നിട്ടറിയാത്ത മട്ടില്‍ നടക്കണം. അപ്പോള്‍ അവള്‍ അതെടുത്ത് തരും.. പക്ഷെ നീ അത് വാങ്ങരുത്..പറയണം.
'ഇത് തനിക്കു വേണ്ടിയുള്ളതാ..'
ആ പേപ്പറില്‍ നീ എഴുതണം ഐ ലവ് യു എന്ന്..."

ശ്ശോ ഇവന്റെ ഒരു ബുദ്ധി.. ഇത്ര ബുദ്ധി ഉള്ള ഇവന്‍ എങ്ങനെ ആണോ കണക്കിന് തോറ്റത്.

പിന്നീടുള്ള ദിവസങ്ങള്‍ തയ്യാറെടുപ്പിന്‍റെതായിരുന്നു. കണ്ണാടിയുടെ മുന്നില്‍ നിന്ന് പലവട്ടം പല രീതിയില്‍ പറഞ്ഞു നോക്കി

"ഇത് തനിക്കുള്ളതാണ്"
"ഇത് തനിക്കു വേണ്ടിയാ"
"കുട്ടി വച്ചോളൂ.. ഇത് കുട്ടിക്കാണ്"

ഒടുവില്‍ തീരുമാനിച്ചു.. ചെറുതായി ഒന്ന് ചെരിഞ്ഞു, മോഹന്‍ ലാലിനെ പോലെ കണ്ണുകളില്‍ ഒരു കുസൃതിത്തിളക്കവുമായി പറയുക

"ഇത്.. താന്‍ വച്ചോളൂ.. സൗകര്യം പോലെ ആലോചിച്ചു മറുപടി തന്നാല്‍ മതി.. ഞാന്‍ കാത്തിരിക്കും.."

എത്ര ശ്രമിച്ചാലും നല്ല കൈയ്യക്ഷരത്തില്‍ എഴുതാന്‍ കഴിയില്ല എന്നുറപ്പുള്ളത് കൊണ്ട് junction-ഇലെ കടയില്‍ നിന്നൊരു stencil-ഉം തിളങ്ങുന്ന ചുവപ്പ് മാഷിയുള്ള ഒരു പേനയും വാങ്ങി.

പിന്നീട് അരമണിക്കൂര്‍ നേരത്തെ വെട്ടലിനും കീറലിനും ശേഷം എഴുതി

I LOVE YOU
അങ്ങനെ ആ ദിനം വന്നെത്തി.. കെമിസ്ട്രി ലാബിലേക്ക് പോകുന്ന വഴി ഞാന്‍ അവളെ കണ്ടു... ഞാന്‍ ഒരു ദീര്‍ഘശ്വാസം എടുത്തു ...
എന്നിട്ട് നേരെ നടന്നു ലാബില്‍ കയറി.. എന്റെ പുറകെ വന്ന സൂരജ് ചോദിച്ചു "പേപ്പര്‍ ഇട്ടില്ലേ"
ഞാന്‍ പറഞ്ഞു "ധൈര്യം വന്നില്ല"

"ധൈര്യം വന്നില്ല പോലും.. തിരിച്ചു പോകുമ്പൊള്‍ പുല്ലേ പേപ്പര്‍ ഇട്ടില്ലെങ്കില്‍ നിന്നെ ഞാന്‍ പൊട്ടിക്കും.."

അവന്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യും. അവന്‍റെ തല്ലിനെ കുറിച്ചുള്ള പേടിയല്ല. എന്‍റെ ലൈഫിന്‍റെ കാര്യമല്ലേ.. അത് കൊണ്ട് പേപ്പര്‍ ഇടണം..

ലാബ്‌ കഴിഞ്ഞു. എല്ലാവരും ഇറങ്ങി.. സൂരജും പോയി. ഏറ്റവും ഒടുവിലായി ഞാനും ഇറങ്ങി.. അവള്‍ അവിടെ നില്‍പ്പുണ്ട്.. ഞാന്‍ നടന്നു.

അവളുടെ അടുത്തെത്തി.. എന്‍റെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടോ..? തോന്നലായിരിക്കും.. പതുക്കെ റെക്കോര്‍ഡ് ബുക്കിന്റെ ഇടയില്‍ നിന്ന് ഞാന്‍ ആ പേപ്പര്‍ താഴെ ഇട്ടു. എന്നിട്ട് നടന്നു പോയി..

ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ, പിന്നില്‍ നിന്നും ഒരു വിളി.

"ചേട്ടാ ദാ ഈ പേപ്പര്‍"

ഞാന്‍ തിരിഞ്ഞു.. മോഹന്‍ലാലിന്‍റെ കുസൃതി നിറഞ്ഞ നോട്ടത്തിനു പകരം ഒരു മാതിരി പ്രേതത്തെ കണ്ട പോലെയുള്ള നോട്ടമായിരുന്നു എന്‍റെ മുഖത്തപ്പോള്‍.. ഒരു വാക്ക് പോലും വായില്‍ നിന്ന് പുറത്ത് വന്നില്ല.

ഞാന്‍ തിരിഞ്ഞോടി.. എന്‍റെ ക്ലാസ്സില്‍ കയറി ജനലിലൂടെ നോക്കി.. അവള്‍ അത് വായിക്കുന്നുണ്ട്.. അവളും അവളുടെ കൂട്ടുകാരിയും കൂടി വരുന്നു.. അതെ, അവര്‍ ഇങ്ങോട്ട് തന്നെയാ വരുന്നത്.

ക്ലാസ്സിനുള്ളില്‍ ഒരു സീന്‍ ഉണ്ടാകണ്ട എന്ന് കരുതി ഞാന്‍ വെളിയില്‍ ഇറങ്ങി നിന്നു. അവള്‍ ആ പേപ്പര്‍ എനിക്ക് തന്നിട്ട് പറഞ്ഞു.

"ചേട്ടനോട് എനിക്കങ്ങനെ തോന്നുന്നില്ല. നമുക്ക് നല്ല ഫ്രണ്ട്സ് ആയാലോ?"

'നിറം' സിനിമയില്‍ കുന്‍ചാക്കൊ ബോബന്‍റെയും ശാലിനിയുടെയും സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീഴുന്ന രംഗം മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ പറഞ്ഞു..

"അപ്പോള്‍ ഇന്ന് മുതല്‍ നമ്മള്‍ ഫ്രണ്ട്സ്.."

ഞാന്‍ കൈ നീട്ടി. ആ കൈ പിടിച്ചു കുലുക്കി അവള്‍ സമ്മതിച്ചു.

"ചേട്ടാ നമ്മള്‍ ഫ്രണ്ട്സ് ആയ സ്ഥിതിക്ക് എനിക്കൊരുപകാരം ചെയ്യുമോ?"
അവള്‍ ചോദിച്ചു..

"ഒരുപകാരമോ.. ഒരന്പതെണ്ണം ചെയ്യാം.. പറയൂ.."

"ചേട്ടന്റെ കൂടെ നടക്കുന്ന സൂരജേട്ടനില്ലേ.. ആ പുള്ളിയെ എനിക്ക് വലിയ ഇഷ്ടമാ.. ഞങ്ങളെ ഒന്ന് കണക്ട് ചെയ്തു തരുമോ?"

"ഐ ആം സോറി..എനിക്ക് പെണ്‍കുട്ടികളുടെ ഫ്രണ്ട്ഷിപ്പില്‍ വിശ്വാസമില്ല.."
ഞാന്‍ തിരിഞ്ഞു നടന്നു.

എനിക്ക് കാര്യങ്ങള്‍ മനസ്സിലായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ...

എന്‍റെ സന്തതസഹചാരിയായ സൂരജിനെ കാണുമ്പോള്‍ അവളുടെ മുഖത്തുണ്ടാകുന്ന വികാരങ്ങളെയാണ് ഞാന്‍ എന്നെക്കുറിച്ചെന്നു തെറ്റിദ്ധരിച്ചത്..

"എടാ സൂരജെ...!!"

2009, മാർച്ച് 13, വെള്ളിയാഴ്‌ച

കഥാപ്രസംഗം എന്ന അധികപ്രസംഗം

OCSC ഹോസ്റ്റല്‍ ഡേ-യ്ക്ക് ജിഹാസും ഞാന്‍ ചേര്‍ന്ന് അവതരിപ്പിച്ച കഥാ പ്രസംഗത്തിലെ ഒരു ഗാനം

മാനം നീളെ മിന്നി തെന്നി തെളിയും താരകളും
താഴെ നോക്കി പുന്ചിരി തൂകും മാദക രാവുകളില്‍
പൂവില്‍ തെന്നും പൂമ്പാറ്റകള്‍ പോല്‍ പാറി നടന്നീടാം
പൂത്ത നിലാവിന്‍ പുതുശോഭയില്‍ നാം മുങ്ങിത്താണീടാം.

ആരും കൂവിയില്ലെന്നാ തോന്നുന്നത്.. അതോ കൂവിയോ? ആര്‍ക്കറിയാം..

2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ആയിരം പൂക്കള്‍ വിരിയുന്ന മരം

എന്‍റെ ഗ്രാമത്തില്‍ ഒരു മരം ഉണ്ടായിരുന്നു. അതില്‍ ആയിരം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുമ്പോള്‍ അതിന്റെ ചോട്ടില്‍ നിന്ന് ആഗ്രഹിക്കുന്ന കാര്യം നടക്കാറുണ്ടായിരുന്നു.

ഒരിക്കല്‍ ഞാന്‍ ആ മരം നിറയെ പൂക്കളുമായി നില്‍ക്കുന്നത് കണ്ടു. ഞാന്‍ അതിലെ പൂക്കള്‍ എണ്ണാന്‍ തുടങ്ങി.
"ഒന്ന്, രണ്ട്, മൂന്ന്..."

ഞാന്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതെണ്ണം എണ്ണിക്കഴിഞ്ഞപ്പോള്‍ ആയിരാം പൂവ് കൊഴിഞ്ഞു പോയിരുന്നു.

---------------------------------------

ഞാന്‍ എഴുതിയതിങ്ങനെ,

എന്‍റെ ഗ്രാമത്തില് ഒരു മരം ഉണ്ടായിരുന്നു. അതില് ആയിരം പൂക്കള് വിരിഞ്ഞു നില്‍ക്കുമ്പോള് അതിന്റെ ചോട്ടില് നിന്ന് ആഗ്രഹിക്കുന്ന കാര്യം നടക്കാറുണ്ടായിരുന്നു.

ഒരിക്കല് ഞാന് ആ മരം നിറയെ പൂക്കളുമായി നില്‍ക്കുന്നത് കണ്ടു. ഞാന് അതിലെ പൂക്കള് എണ്ണാന് തുടങ്ങി.
"ഒന്ന്, രണ്ട്, മൂന്ന്..."

ഞാന് ആയിരാം പൂവില് എത്തുംപോഴേക്കും ബാക്കി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതെണ്ണവും കൊഴിഞ്ഞു പോയിരുന്നു.

---------------------------

മുകളില്‍ Post ചെയ്തിരിക്കുന്നത് എന്റെ ചേച്ചി update ചെയ്തതാണ്.. അതാണ്‌ കുറച്ചു കൂടി നല്ലതെന്നെനിക്കു തോന്നി.

2009, ഫെബ്രുവരി 16, തിങ്കളാഴ്‌ച

നിരാശംസ

എന്നെ ഇടി വെട്ടട്ടെ
എന്നെ പാമ്പ് കടിക്കട്ടെ
എന്റെ തലയില്‍ തേങ്ങ വീഴട്ടെ
നീ സുഖമായി ജീവിക്കുക
ദോഷങ്ങളെല്ലാം എനിക്കിരിക്കട്ടെ